
മണിരത്നം സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് കമല്‍ഹാസൻ ചിത്രം ‘നായകൻ’ റീ റിലീസിനൊരുങ്ങുന്നു. കമല്‍ ഹാസന്റെ 71-ാം ജന്മദിനത്തോടമുബന്ധിച്ചാണ് റീ റിലീസ്.

ശരണ്യ, നാസർ, ജനഗരാജ് തുടങ്ങിയവർ പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം നവംബർ ആറിന് വീണ്ടും റിലീസ് ചെയ്യും. നവംബർ ഏഴിനാണ് താരത്തിന്‍റെ പിറന്നാള്‍. 38 വർഷത്തിനുശേഷമാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നു. ചിത്രം 4കെയിലാണ് പ്രദര്‍ശിപ്പിക്കുക. രഞ്ജിത്ത് മോഹൻ ഫിലിംസ് ആണ് ‘നായകൻ’ കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.
1987ല്‍ പുറത്തിറങ്ങിയ ‘നായകൻ’ തമിഴ് സിനിമ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. പുറത്തിറങ്ങിയതിനുശേഷം നിരൂപക പ്രശംസയും ആരാധകരുടെ സ്നേഹവും നേടിയ ചിത്രം ഇപ്പോഴും കള്‍ട്ട് ക്ലാസിക്കായി ആഘോഷിക്കപ്പെടുന്നു. കൂടാതെ, ഇളയരാജ സംഗീതം നല്‍കിയ ഗാനങ്ങളും സിനിമയുടെ സ്വീകാര്യതക്ക് കാരണമായി.
കമല്‍ ഹാസന്റെയും മണിരത്നത്തിന്റെയും കൂട്ടുകെട്ട് ‘തഗ് ലൈഫ്’ എന്ന ചിത്രത്തിലൂടെ തുടർന്നെങ്കിലും ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് ഉയർന്നില്ല. എന്നിരുന്നാലും, ‘നായകൻ’ പോലുള്ള സിനിമകള്‍ അവരുടെ കൂട്ടുകെട്ടിനെ അവിസ്മരണീയമാക്കുന്നു. കമല്‍ ഹാസന്റെ ജന്മദിനത്തില്‍ ‘നായകൻ’ വീണ്ടും റിലീസ് ചെയ്യുന്നു എന്നത് ആരാധകർക്ക് ആവേശം നല്‍കുന്ന വാർത്തയാണ്.
പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്തശേഷം മുംബൈയിലെത്തി അധോലോക നായകനായി മാറിയ വേലുനായ്ക്കർ എന്ന കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിച്ചത്. ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം കമല്‍ ഹാസന് ലഭിച്ചു. ഇതുള്‍പ്പെടെ മൂന്ന് ദേശീയപുരസ്കാരങ്ങള്‍ ചിത്രം നേടി. പി.സി. ശ്രീരാം ഛായാഗ്രഹണത്തിനും തൊട്ട തരണി കലാസംവിധാനത്തിനും ദേശീയപുരസ്കാരങ്ങള്‍ നേടി.
ഓസ്‍കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എങ്കിലും പുരസ്കാരത്തിന് കണക്കാക്കപ്പെട്ട അഞ്ച് ചിത്രങ്ങളുടെ അവസാന പട്ടികയില്‍ നായകന് ഇടം നേടാനായില്ല. 2005-ല്‍ ടൈം മാസിക എക്കാലത്തെയും മികച്ച 100 ചലച്ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കിയതിലും നായകൻ ഇടം നേടി.
മണിരത്‍നം ബാലകുമാരനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി വേലുനായ്‍ക്കര്‍ മാറി. സുജാത ഫിലിംസ് മുക്ത ഫിലിംസ് എന്നീ ബാനറുകളില്‍ മുക്ത വി രാമസ്വാമി, മുക്ത ശ്രീനിവാസൻ, ജി. വെങ്കിടേശ്വരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിങ്ങും ഡയലോഗുകളും കാമറയും സംഗീതവുമെല്ലാം മികവുറ്റതായിരുന്നു.
എഡിറ്റർ: ബി.ലെനിൻ, വി.ടി വിജയൻ, ഡയലോഗ്: ബാലകുമാരൻ, അർത്ഥിത്തരണി, സൗണ്ട് മിക്സ്: എ.എസ് ലക്ഷ്മി നാരായണ്‍, ത്രില്‍സ്: സൂപ്പർ സുബ്ബരായൻ, പ്രമോഷൻ കണ്‍സള്‍ട്ടന്‍റ്: സിനാൻ, വാർത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.




