
കൊച്ചി: ‘ജാനകി വി v/s സ്റ്റേറ്റ് ഒഫ് കേരള’ ജൂലൈ 17ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ. റീ എഡിറ്റ് ചെയ്ത പതിപ്പിന് ഇന്നലെയാണ് അനുമതി ലഭിച്ചത്.

സിനിമയ്ക്ക് എട്ട് മാറ്റങ്ങളോടെ സെൻസർ ബോർഡ് പ്രദർശനാനുമതി നല്‍കിയിരുന്നു. റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെൻസർ ബോർഡ് അംഗീകരിച്ചത്. സിനിമയുടെ പേരും കോടതി രംഗങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്.
പ്രദർശനാനുമതി നിഷേധിച്ചതോടെ സിനിമയുടെ പേരും രണ്ടു കോടതി രംഗങ്ങളും മാറ്റം വരുത്താൻ നിർമ്മാതാക്കള്‍ സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് എഡിറ്റ് ചെയ്ത പുതിയ സിനിമ സെൻസർ ബോർഡിന് മുന്നില്‍ എത്തിച്ചത്. ക്രോസ് വിസ്താര സീനുകളില്‍ ഈ പേര് പറയുന്നിടം നിശബ്ദമാക്കും. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ കേന്ദ്ര സെൻസർ ബോർഡ് മുന്നോട്ടുവച്ച നിർദ്ദേശങ്ങള്‍ നിർമ്മാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ് അംഗീകരിച്ചിരുന്നു