
അന്വേഷണത്തിന്റെ ഭാഗമായി ആസിഫ് അലിയുടെ കഥാപാത്രം ഒരു തയ്യൽക്കാരിയുടെ അടുത്തെത്തുന്നതും അവരിൽ നിന്ന് വിവരങ്ങൾ അറിയുന്നതുമാണ് രംഗം. ഈ സീൻ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഈ സീനിൽ അഭിനയിച്ച ജൂനിയർ ആർടിസ്റ്റിനെ ആസിഫ് അലി ആശ്വസിപ്പിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഉദയംപേരൂർ പൂത്തോട്ടയുള്ള ഓട്ടോ ഡ്രൈവർ സുലേഖയാണ് ഒഴിവാക്കപ്പെട്ട രംഗത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിന്ന താരം. അഭിനയിച്ച സീൻ സിനിമയിൽ നിന്നൊഴിവാക്കപ്പെട്ടതറിഞ്ഞ് തിയറ്ററിൽ വച്ച് സുലേഖ പൊട്ടിക്കരയുകയായിരുന്നു.
താൻ അഭിനയിച്ച സീൻ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് അറിയാതെ സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ വന്നതായിരുന്നു സുലേഖ. എന്നാൽ ആ സീൻ ഇല്ലെന്ന് അറിഞ്ഞപ്പോൾ പൊട്ടിക്കരയുകയായിരുന്നു.
സുലേഖയുടെ കാര്യം ശ്രദ്ധയിൽപ്പെട്ട സംവിധായകൻ ജോഫിൻ ടി ചാക്കോ അവരോടു ക്ഷമ ചോദിക്കുകയും അവർ അഭിനയിച്ച രംഗം പുറത്തു വിടുമെന്ന് അറിയിക്കുകയും ചെയ്തു. റിലീസ് ദിവസം തന്നെ സുലേഖയെ വിളിച്ചു വരുത്തിയ ആസിഫ് അലി അവരെ ആശ്വസിപ്പിക്കുകയും അടുത്തൊരു സിനിമയിൽ അവസരം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ജനുവരി ഒൻപതിനാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ദ് പ്രീസ്റ്റിന് ശേഷം ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സർപ്രൈസുകളുമുണ്ട്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതിൽ ആദ്യദിനം തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫിസിലും മികച്ച പ്രതികരണമാണ് നേടുന്നത്.
ആറു ദിവസത്തിനുള്ളിൽ 34.3 കോടിയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് കലക്ഷൻ. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമിച്ചത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയാറാക്കിയത്.




