
നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് രചനയും സംവിധാനവും നിർവഹിച്ച എമർജൻസി ഒ.ടി.ടിയിലേക്ക്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും കങ്കണ തന്നെ.

ഇന്ദിരാഗാന്ധിയുടെ വേഷമാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിച്ചത്. അടിയന്തരാവസ്ഥ കാലത്തിന് ശേഷമുള്ള ഇന്ദിരാഗാന്ധിയുടെ ജീവിതവും ഓപറേഷൻ ബ്ലൂസ്റ്റാറുമടക്കമുള്ള വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജനുവരി 17നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ സഞ്‍ജയ് ഗാന്ധിയായി എത്തുന്ന മലയാളി താരം വൈശാഖ് നായരാണ്.
അനുപം ഖേർ, ശ്രേയസ് താല്‍പദെ, അശോക് ചാബ്ര, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. 60 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. 22 കോടി മാത്രമാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ.
ചിത്രത്തിൻറെ ആദ്യ ട്രെയിലർ പുറത്തിറങ്ങിയതു മുതല്‍ വലിയ വിവാദങ്ങളും തലപൊക്കിയിരുന്നു. സെൻസർ ബോർഡ് ചിത്രത്തിൻറെ സെൻസർ സർട്ടിഫിക്കേറ്റ് വൈകിപ്പിച്ചതും വാർത്തയായിരുന്നു. സെൻസർ ബോർഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിർദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താൻ തയ്യാറാണെന്ന് നിർമാണക്കമ്ബനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് ശേഷം മാത്രമാണ് ചിത്രത്തിനു പ്രദർശനാനുമതി ലഭിച്ചത്. കങ്കണയുടെ മണികർണിക ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നെറ്റ്‍ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം മാർച്ച് 17 ന് നെറ്റ്ഫ്ലിക്സില്‍ എത്തും.




